ഭ്രമം.

പാടവരമ്പത്ത് വെയില്‍ തിളച്ചുകിടന്നു.  മനസ്സിനെ തന്നിഷ്ടത്തിനു മേയാന്‍ വിട്ടതുകൊണ്ടാവും , വിയര്‍ത്ത് കുളിച്ചെങ്കിലും അനിരുദ്ധന്‍ പുറത്തെ ചൂടറിഞ്ഞില്ല. പിന്നെ എപ്പോഴൊക്കെയോ വീശിത്തണുപ്പിച്ച ഒരു ചെറിയ കാറ്റിനോടുള്ള പ്രതിപത്തിയും. കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറിയിരിയ്ക്കുന്നു. മീനമാസം ആളിക്കത്തുന്നത് കരിഞ്ഞ പുല്‍ക്കൊടികള്‍ വിളിച്ചു പറഞ്ഞു. കൊന്നകള്‍ കാലം‌തെറ്റി പൂത്തു കൊഴിഞ്ഞിരിയ്ക്കുന്നു. ഒരു മഴയ്ക്കായുള്ള കാത്തിരിപ്പ് ഇനിയുമെത്രനാള്‍ .അയാള്‍ നടത്തത്തിനു വേഗം കൂട്ടി.

മൈഥിലിയുടെ വീട്ടിലേക്ക് ഇനിയും നടക്കണം, ഏകദേശം ഒന്നൊന്നര ഫര്‍ലോങ് കൂടി. കഴിഞ്ഞപ്രാവശ്യം  കാണുമ്പോള്‍ അവള്‍ ഷോക് ട്രീറ്റ്മെന്റിനു ശേഷമുള്ള വിശ്രമാവസ്ഥയിലായിരുന്നു. കടുത്ത ശൂന്യത നിറഞ്ഞ,  മരണപ്പെട്ട കണ്ണുകളെ ഓര്‍മ്മിപ്പിച്ച ആ മിഴികള്‍ക്കു ചുറ്റിലും വലിയ കറുത്ത വളയങ്ങള്‍. തലമുടിയപ്പാടെ വെട്ടിച്ചുരുക്കിവച്ച് ഒരു നിത്യരോഗിയെപ്പോലെ.

അവള്‍ക്ക് വേണ്ടി എന്താണ്‌ വാങ്ങിക്കൊണ്ട് പോകേണ്ടത് എന്നതിനെപ്പറ്റി അധികം ചിന്തിച്ച് തല പെരുപ്പിയ്ക്കാന്‍ അയാള്‍ തയാറല്ല. കാരണം അവള്‍ ഒരു ഭ്രാന്തിയാണെന്നത് തന്നെ. ഭ്രാന്ത് എന്നാലെന്ത്, എന്നു ചിന്തിച്ച് വശംകെട്ട് ഉറക്കം കളഞ്ഞ ദിവസങ്ങളുമുണ്ടായിരുന്നു. അവള്‍ കോളജില്‍ തന്നോടൊപ്പം ചേര്‍ന്ന കാലയളവില്‍  മനസ്സില്‍ തോന്നിയ അതിരുകടന്ന ആസക്തി, തന്നെയും ഭ്രാന്തിന്റെ വക്കോളമെത്തിച്ചിരുന്നു എന്നത് അയാള്‍ ഓര്‍ത്തു.  ഫിസിക്‍സ് ലാബിന്റെ ചുവരുകളീല്‍ അവളുടെ ചിരി അലയടിച്ചപ്പോഴൊക്കെ അവളെ സ്വന്തമാക്കി എവിടെയെങ്കിലും ഒളിപ്പിക്കണമെന്ന് അയാള്‍ കരുതിയതാണ്‌.
വേറെയാര്‍ക്കും വിട്ടുകൊടുക്കാന്‍ വയ്യ എന്ന തോന്നല്‍.

കയ്യിലെ ഗ്ലാസ്പുഷ്പങ്ങള്‍ കൊണ്ടുള്ള പൂങ്കുല അയാള്‍ മുറുകെപിടിച്ചു. ഇത് അവളുടെ മുറിയിലെ മേശപ്പുറത്ത് വയ്ക്കണം, അവളുടെ കണ്ണുകള്‍ എപ്പോഴും ഇവയില്‍ ചുറ്റിത്തിരിയണം. വിഷാദരോഗത്തിനടിമപ്പെടും‌മുന്‍പ് അവള്‍ക്ക് അനിരുദ്ധനോട് പുച്ഛമായിരുന്നു. ശ്വാസം‌പിടിച്ച് എന്തെങ്കിലുമൊന്ന് സംസാരിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും തലവെട്ടിച്ച് അവള്‍ കടന്നുകളയും. എങ്കില്‍‌പോലും അവളറിയാതെ അവള്‍ക്ക് ചുറ്റും ഒരു പരുന്തിനെപ്പോലെ വട്ടമിട്ട് പറന്നിരുന്നു അയാള്‍. അവര്‍ക്കിടയില്‍ റോയ് കടന്നുവരും‌വരെ. മുന്തിയതരം വസ്ത്രങ്ങളോ ജാടകളോ ഇല്ലാത്തവനു വേണ്ടി അവള്‍ സമയം കണ്ടെത്തുന്നതില്‍ എപ്പോഴും അയാള്‍ക്ക് അമര്‍ഷമായിരുന്നു.റോയ് വളരെ വേഗം മൈഥിലിയുടെ പ്രിയപ്പെട്ട കൂട്ടുകാരനായി. ഒന്നിച്ചുള്ള നടത്തം, പഠനം, ലാബിലെ സല്ലാപങ്ങള്‍ തുടങ്ങി അനിരുദ്ധന്റെ നിയന്ത്രണം തെറ്റിക്കുന്ന എല്ലാം അവള്‍ തുടങ്ങി വച്ചു.

കഴിഞ്ഞവര്‍ഷത്തെ ഏപ്രിലും ഇതുപോലെ മനോഹരിയായിരുന്നു. കൊന്നകളുടെ കിങ്ങിണികള്‍ ക്യാമ്പസില്‍ സ്വര്‍ണം തളിച്ചു. ഉച്ചയ്ക്ക് ശേഷം റോയ് എവിടെ എന്ന മൈഥിലിയുടെ ചോദ്യത്തിനുത്തരമായി അവള്‍ക്ക് മെന്‍’സ് ഹോസ്റ്റലിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഏത് വികാരത്തിനടിമപ്പെട്ടാണെന്ന് ഇന്നും അനിരുദ്ധനറിയില്ല. ഹോസ്റ്റലില്‍ ആ സമയത്ത് തെരുവുഗുണ്ടകളില്‍നിന്നും ഒട്ടും വ്യത്യസ്തരല്ലാത്ത ഒരു പറ്റം സീനിയര്‍ സ്റ്റുഡന്റ്സ് ചീട്ടുകളിയ്ക്കുന്നുണ്ടായിരുന്നെന്നറിഞ്ഞിട്ടും…

പിന്നീട് എല്ലാം കീഴ്മേല്‍ മറിഞ്ഞു. അവള്‍ മനസ്സിന്റെ സമനില തെറ്റി ഹോസ്പിറ്റലില്‍ ആയതിനൊപ്പം തന്നെ നിരവധി സമരങ്ങള്‍, സസ്പെന്‍ഷനുകള്‍. ആരോടും പറയാതെ നാടുവിട്ടുപോയ റോയ് ഇന്നുവരേയ്ക്കും തിരിച്ചെത്തിയതുമില്ല. ക്യാമ്പസ് ഒരു പ്രേതാലയം പോലെ മൂകമായി. പടര്‍ന്നിറങ്ങിയ ബോഗന്‍‌വില്ലകള്‍ക്ക് കീഴെ സൊറ പറയാന്‍ ആരുമില്ലാതെ. വിഷാദത്തിന്റെ കനപ്പെട്ട ഒരു വിറങ്ങലിപ്പ് ആ വര്‍ഷം മുഴുവനും അവിടെ തളംകെട്ടി.
ഓര്‍മ്മകളുടെ ഇരമ്പലില്‍ അയാള്‍ കിതച്ചു. ഇപ്പോള്‍ അവള്‍ തന്റേത് മാത്രമാണെന്ന് അയാളുടെ മനസ്സിലെ ഏതോ പിശാച് അഹങ്കാരത്തോടെ ഊറ്റംകൊണ്ടു. താന്‍ മാത്രമാണ്‌ അവളെ സ്ഥിരമായി സന്ദര്‍ശിക്കുന്നതും. അവള്‍ പഴയതൊക്കെ മറന്നതില്‍ നിഗൂഢമായൊരു സന്തോഷം അയാളുടെ ചുണ്ടില്‍ വക്രിച്ച ഒരു ചിരി സമ്മാനിച്ചു. മൈഥിലിയുടെ വീട്ടിലേയ്ക്കുള്ള ഒതുക്കുകല്ലുകള്‍ അയാളുടെ കാല്‍ക്കീഴില്‍ അമര്‍ന്നു.

 ചുവരിലെ ഒരു ബിന്ദുവില്‍ ഇമവെട്ടാതെ നോക്കിയിരിയ്ക്കുകയാണ്‌ അവള്‍. അടക്കാനാവാത്ത സ്നേഹത്തോടെ അയാള്‍ അവളുടെ പേരുവിളിച്ചു. അവള്‍ ദൃഷ്ടി മാറ്റിയതേയില്ല.  ചുവരിന്റെ ഓരം ചേര്‍ന്ന് വരിവരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുവച്ചിരിയ്ക്കയാണ്‌. വിളര്‍ത്തുമെലിഞ്ഞ കൈകളില്‍ ഒരു കൈലേസ് മുറുകെപ്പിടിച്ചിരിയ്ക്കുന്നു. അമ്മയാകട്ടെ പലവുരു പറഞ്ഞ രോഗവിവരണം അയാള്‍ക്കുവേണ്ടിയും  ആവര്‍ത്തിച്ചു.

അല്പസമയം കഴിഞ്ഞ് അയാള്‍ ഇളം നീല നിറത്തിലുള്ള സ്ഫടികത്തില്‍ തീര്‍ത്ത പൂക്കള്‍ മേശപ്പുറത്ത് വച്ചു. അവളുടെ കണ്ണുകളില്‍ അതേ അപരിചിതത്വം.  വീണ്ടുംവരാമെന്ന ഉറപ്പിന്‍‌മേല്‍ അനിരുദ്ധന്‍ പോകാനൊരുങ്ങി. സ്ഥിരമായി വന്നു കാണുമ്പോള്‍തന്റെ മുഖം അവളുടെ മനക്കണ്ണാടിയില്‍ തെളിയുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. വാതില്‍ക്കല്‍നിന്ന് അവളെ ഒന്നു തിരിഞ്ഞുനോക്കി  നടക്കാനൊരുങ്ങിയതും, ഒരു മൂളലോടെ എന്തോ ഒന്നു പറന്നുവന്ന് അയാളുടെ തോളില്‍‌ത്തട്ടി മുന്നില്‍‌വീണ്‌ ഉടഞ്ഞുചിതറി. കരുതലോടെ അവള്‍ക്ക് നല്‍കിയ ഇളം നീല ഗ്ലാസ് പൂക്കള്‍..

ആ കണ്ണുകളിലേയ്ക്ക് നോക്കാന്‍ ഭയപ്പെട്ട് അയാള്‍ വേഗം പടികളിറങ്ങി.
 

4 Responses to “ഭ്രമം.”

  1. തീവ്രം
    മനോഹരം.
    -സുല്‍

  2. പ്രമേയം വ‌ളരെ പഴയതും ഒരുപാട് ചവച്ച് തുപ്പപ്പെട്ടതും. അവതരണത്തിനും പുതുമ തീരെയില്ല.

    കൂടുതല്‍ വായിയ്ക്കൂ. ചിന്തിച്ച്.. തന്നെത്തന്നെ വിമ‌ര്‍ശിച്ച് എഴുതൂ.

  3. enthanna ithu, valare mosham low standard

  4. നമുക്കു മറക്കതിരിക്കുക
    വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
    നേരുന്നു നന്മകള്…

Leave a comment